Saturday 22 December 2012

ദേഹവും ദൈവവും




ബോധക്ഷയത്തിനും മൃത്യുവിനുമിടയിലെ
ഇരുള്‍ തുരങ്കത്തിനു നടുവില്‍
ജീവിത ഭാണ്ഡവും പേറി
അസ്വസ്ഥനായ്‌ നില്‍ക്കുമാത്മാവിനോട്
അതിശയരൂപി പരമാത്മാവ് ചോദിപ്പൂ..
"എന്തിനാണിപ്പൊഴുമകലാത്ത ചുമടുകള്‍
ഇവിടെയണയാറില്ലൊരാത്മാവുമൊരുനാളും
ഇതുവിധം ഭാരങ്ങള്‍ പേറി.
സര്‍വ്വവും ഭൂവില്‍ ത്യജിച്ചിങ്ങു പോരലാ-
ണിവിടെ നിയമം- നിനക്കുമതു ബാധകം.”

പറയുന്നിതാത്മാവ്-"ഭൂമിയെ സ്നേഹിച്ചു
തീരാത്തവന്‍ ഞാന്‍
ഏറെ വിഷമങ്ങള്‍, വിചാര, വിഷാദങ്ങള്‍
വിഹ്വലതകള്‍, വിഴുപ്പുകള്‍, വിശ്വാസങ്ങള്‍,
വികാര വിക്ഷോഭ വിധി ദുരന്തങ്ങള്‍
പേറിയല്ലോ ഞാനിവിടെ വന്നു.”

ദൈവമരുളുന്നു- “എത്ര ജന്മങ്ങള്‍
മണ്ണിലുപേക്ഷിച്ചു വന്നു നീ
എത്രവട്ടം ജനിമൃതിയ്ക്കിടയില്‍
ഈ തുരങ്കം നീ കടന്നു
ഇപ്പോള്‍ നിനക്കിതില്‍ വിഷമമെന്താണെടോ?”

പറയുന്നിതാത്മാവ് -"ഈ തുച്ഛ ജന്മത്തില്‍
എത്ര തുരങ്കങ്ങള്‍ ഞാന്‍ നടന്നു കടന്നു...
വിഷത്തിനും വിഷമത്തിനുമിടയില്‍,
ഭയത്തിനും വിഹ്വലതയ്ക്കും,
വെറുപ്പിനും വഞ്ചനയ്ക്കും
സ്നേഹത്തിനും പ്രണയത്തിനുമിടയില്‍
വിപ്ലവത്തിനും വിഷാദത്തിനുമിടയില്‍
അങ്ങനെ അങ്ങനെ...

എത്ര ദുരന്തങ്ങള്‍ ഞാന്‍ കടന്നു നടന്നു...
വിശപ്പ്‌, പ്രളയം, കലാപം,
ജീവിത സ്നേഹം, ഒന്നാകല്‍, ഒന്നുമല്ലാതാകല്‍
ധൂര്‍ത്ത്, വിരക്തി
അങ്ങനെ അങ്ങനെ...
അത്രമേല്‍ ജീവനെ സ്നേഹിക്കയാലിവന്‍
ജീവിതം ഹോമിച്ചിതൊടുവില്‍.”

പറയുന്നു ഭഗവാന്‍-” ഭൂവിലരുതിങ്ങനെ
സ്വയം ചെയ്യും ജീവിത ഹോമം
സര്‍വ്വതുമെന്‍ നിയമത്തിനു വിധേയം
ഞാന്‍ ചൊന്ന കാല നിയമങ്ങള്‍ പ്രകാരം.”

ഇത്രയുമുര ചെയ്തു പരമാത്മന്‍ സ്വയം തന്റെ
ആയുസ്സിന്‍ പുസ്തകത്താളുകള്‍ തിരയവേ
ആത്മാവ് നില്‍പ്പൂ തുരങ്കത്തിന്‍ നടുവില്‍...
പോവതെങ്ങോട്ടിനി?

ദേഹത്തിലേയ്ക്കോ, ദൈവത്തിലേയ്ക്കോ !

No comments:

Post a Comment