Thursday 19 March 2015

മുത്തശ്ശിത്തേന്‍വരിക്ക

ഉണ്ണിക്കു ബാല്യം കടന്നതു തറവാട്ടില്‍
മുത്തശ്ശിസ്നേഹത്തണലിലും
മുറ്റം കവിഞ്ഞ തേന്‍വരിക്കപ്ലാവിന്‍
ചില്ല പടര്‍ത്തും തണുപ്പിലും.

മുത്തശ്ശിയോരോ സ്വര്‍ണ്ണച്ചുളകളായ്
ചകിണിയും കുരുവും കൊഴിച്ചു നീട്ടും
കഥകളും പാട്ടും വാത്സല്യ സ്പര്‍ശവും
കറയറ്റ ചിരികളും സ്നേഹത്തലോടലും

കാലം കടക്കവേ മുത്തശ്ശിസ്നേഹം
മടുത്തും, വരിക്കയുടെ മധുരം ചെടിച്ചും
ഉണ്ണി പോയ് തറവാടു വിട്ടു ദൂരങ്ങളില്‍
ചില്ലലമാരയില്‍ ഹര്‍ഷം നിരത്തിയ നഗരങ്ങളില്‍

ചക്കയുടെ മുള്ളും മുഴുപ്പും മടുത്ത
ഉണ്ണിക്കു കൌതുകം പെണ്‍തുടുപ്പോലുന്ന
ആപ്പിള്‍ മിനുപ്പും സ്ട്രോബറിച്ചോപ്പും
മുന്തിരി, പൈനാപ്പിള്‍ മധുരമാം ലഹരിയും

കാലം കടന്നുപോയ്
പിന്നെത്തിരിച്ചറിഞ്ഞുണ്ണി
മെഴുകുപുരട്ടിയ ആപ്പിള്‍ പുറംപൂച്ചു മെയ്ത്തിളക്കം,
കാര്‍ബൈഡ്‌ കപടതക്കുള്ളിലെ
സ്നേഹം മൂക്കാതെ
മധുരം നടിക്കുന്ന മാമ്പോഴത്തം,
കൊടുവിഷം തൂത്തു മിനുക്കിയ മുന്തിരി-
ത്തുടുതുടുപ്പിന്റെ തിക്താഭിചാരം.

ഒടുവിലൊരുനാളില്‍
ആസ്പത്രിക്കട്ടിലില്‍
കാര്‍ബൈഡിന്നാശ്ലേഷം വിട്ടുണ്ണി മിഴിതുറക്കെ
അരികിലെ തളികയില്‍ കാത്തിരിക്കുന്നു
പണ്ടത്തെ മുത്തശ്ശിച്ചിരിപോലെ മധുരമായ്
തേന്‍വരിക്കച്ചുളകള്‍.

ക്രിസ്തുമസ്

മുപ്പതാണ്ടപ്പുറത്തെ ക്രിസ്തുമസ് കാലം -ഒരു
നഗരരാത്രിയിലെന്‍ വാഹനം പോകുന്നേരം
പലവര്‍ണ്ണ താരങ്ങള്‍, ക്രിസ്തുമസ് സമ്മാനങ്ങള്‍,
വൈദ്യുത പ്രഭകളില്‍ നഗരം തിളങ്ങുമ്പോള്‍
നഗര പാര്‍ശ്വത്തിലെ നരകതുല്യമൊരു
തെരുവോരത്തില്‍ പൊട്ടിപ്പൊളിഞ്ഞ കൂരകളില്‍
ചിതറിപ്പലകോണില്‍ ഊരുതെണ്ടികളായ
മനുഷ്യരൊത്തുകൂടി അന്തിയില്‍ ചേക്കേറുമ്പോള്‍
ജീവിതം ചിതറിയ കണ്ണാടിത്തുണ്ടുകളായ്
പെറുക്കിക്കൂട്ടി ക്രിസ്മസ് രാവിന്റെ ദീപങ്ങള്‍ തന്‍
തിളക്കം ഒന്നാക്കുവാന്‍ പണിപ്പെടുമ്പോള്‍ അതില്‍
ഒരു കൂരയ്ക്കുള്ളില്‍ ഞാന്‍ കണ്ടൊരു കുഞ്ഞു മുഖം
അപ്പോള്‍ പിറന്ന ഉണ്ണി യേശുവിനെപ്പോല്‍ ദീപ്തം
പുറത്തു മുറ്റത്തതാ കിഴക്ക് നിന്നു വന്ന
ചിന്താഗ്രസ്തരാം മൂന്ന് ഊരില്ലാ രാജാക്കന്മാര്‍
കൂരയ്ക്ക് മേലേ നരച്ചൊരു നക്ഷത്രം ദൂര-
ദേശത്തു നിന്നും വന്നു പകച്ചു നില്‍ക്കും പോലെ.

മുപ്പതാണ്ടിങ്ങേപ്പുറം ആ നഗരത്തില്‍ നാറും
തെരുവോരങ്ങള്‍ മാറി, ഫ്ലാറ്റുകള്‍ വളരുന്നു.
എങ്കിലും ഓര്‍പ്പൂ ഞാനാ പൈതലിന്‍ ദീപ്തമുഖം
കാലങ്ങള്‍ കടന്നുപോയ് അവനിന്നൊരു മുഗ്ദ്ധ
തരുണനായിരിക്കാം മുപ്പതു കൊല്ലത്തിന്റെ
ജീവിതവ്യാകരണം പലതായ് പഠിച്ചവന്‍
ക്രിസ്തുവായ് തളര്‍ന്നേക്കാം യൂദാസായ് വളര്‍ന്നേക്കാം.

അന്നത്തെ പുല്ലുമേഞ്ഞ കൂരകള്‍ പൊയ്ക്കഴിഞ്ഞു
അവിടെ തെഴുക്കുന്ന പുതിയ മേടകളില്‍
പുതിയ രാജാക്കന്മാര്‍, പുതിയ ശാസനങ്ങള്‍,
പുതിയ ക്രിസ്തുവേദം, പുതിയ പൌരോഹിത്യം.