Monday 29 September 2014

കാല്‍പ്പനിക ജീവിതം


ബാല്യത്തിലെന്നില്‍ പ്രണയമെന്നാല്‍ പ്രേംനസീര്‍

ഷീലയുമൊത്തു നിറങ്ങളില്ലാത്ത സ്ക്രീനില്‍

തൊട്ടുതൊട്ടില്ലെന്നു മൊട്ടിട്ട മട്ടില്‍

മരം ചുറ്റിയോടിയും ആടിയും പാടുന്ന ഗാനം



പിന്നെ കൌമാരത്തില്‍ പ്രണയമെന്നാല്‍

കോളേജിലിടനാഴിയില്‍ ചുറ്റിനും പെയ്യുന്ന

കലപിലക്കാറ്റുകളൊന്നുമറിയാതെ

കണ്‍മുനക്കൊക്കുകളുരുമ്മലും കുറുകലും

ബുക്കിലൊളിപ്പിച്ച ഹൃദയചിഹ്നം കോര്‍ത്ത കത്തും.



കാലം വളര്‍ന്നു, പ്രണയവും ഭാവം പകര്‍ന്നു.

ആദ്യമതു പ്ലാസ്റ്റിക്കു പോല്‍ ലാഘവം വര്‍ണ്ണ ശബളം,

വെയിലേറ്റു പോയാലുരുകിക്കറുക്കുമെന്നാലും

കാര്യം കഴിഞ്ഞാല്‍ ദൂരേയ്ക്കെറിഞ്ഞിടാം.



പിന്നെ ഡിജിറ്റലായ് പ്രണയം

ഫോണില്‍ മെസ്സേജുകള്‍ പോലെ സുലഭം

മുഖപുസ്തകത്തിലെ ചാറ്റ് മഴ പോലെ വാചാലം

അകലങ്ങളില്‍ നിന്നു വെബ് ക്യാമിലൂടെ

ചുംബനം പകരുന്ന പോലെ സമൃദ്ധം

യൂ ട്യൂബിനുള്ളില്‍ തലയിട്ടുപോയാല്‍

കുടുങ്ങുമെന്നാലും ലൈവായി ഞൊടിയില്‍

ലോകത്തിലാകെ പരസ്യപ്പെടുത്താം

ഒന്നും മറയ്ക്കുവാനില്ലാത്ത സ്വന്തമസ്തിത്വം.



എങ്കിലും എന്തെന്നറിയില്ല ഈയിടെ

മുന്നോട്ടു കൂനും വളര്‍ച്ചയ്ക്കു പിടി കൊടുക്കാതെ

പിന്നോട്ട് വളരുന്നു ചില സങ്കുചിതത്വം മനസ്സില്‍

പിന്നിട്ട ബാല്യത്തിലെന്നോ ഉറങ്ങിക്കിടന്നിട്ടു

വീണ്ടും ഉണര്‍ന്നെത്തുമൊരു പഴയ സങ്കല്‍പ്പം

ദിലീപ്കുമാര്‍ വാചാല മൌനവുമായി സ്ക്രീനില്‍-

മുന്നില്‍ കാശ്മീരമാലയായ് വൈജയന്തി.

കണ്ണുകള്‍ കണ്ണുകളിലാര്‍ദ്രമായ്‌ വിരിയിക്കും

നക്ഷത്രവെട്ടമാം കാല്പനികപ്രണയം.

കറുപ്പും വെളുപ്പും ഇഴനെയ്ത ചതുരമാം സ്ക്രീനില്‍

വര്‍ണ്ണങ്ങള്‍ ഊഹിച്ചെടുക്കേണ്ട സൌമ്യചിത്രങ്ങള്‍.

വെടിയൊച്ച കേട്ടുതുടങ്ങാത്ത താഴ്വര തോറും

കുളിരുള്ള കുങ്കുമപ്പൂവസന്തം പോലെ

സങ്കല്പ സുന്ദരം കാല്‍പ്പനിക ജീവിതം!