ബാല്യകാലം-
ഓട്ടുപാത്തിയിലൂടെയൂര്‍ന്നു
വീഴും
കര്‍ക്കിടക
മഴയില്‍ ഉള്ളം തുളുമ്പിയൊരുണ്ണി
മുറ്റത്ത്
കോണില്‍ തളംകെട്ടി നില്‍ക്കുന്ന
മഴയുടെ
തുണ്ടുകിണ്ണത്തില്‍ മുഖം
നോക്കിയങ്ങനെ...
അത്
കണ്ടു ചാരെനിന്നാരോ വിളിച്ചു,
അന്ന്-
അമ്മയോ?
കൌമാരകാലം-
നിറയുന്ന
മീനച്ചില്ലാറിന്റെ കരയില്‍
നിന്ന്
പകച്ചോരാള്‍ അക്കരെയെത്തുവാനാശിച്ച്
ജീവിതം
പിടിതരാക്കുത്തൊഴുക്കായി
പതഞ്ഞു
പോകുന്നതും കണ്ട്
ആറിന്റെയക്കരെ
കരളിന്റെ പാതി പകുത്തു
കടം
കൊടുത്ത്,
തിരിച്ചു
കിട്ടാതെയങ്ങനെ...
അത്
കണ്ടു ദൂരെ നിന്നാരോ ചിരിച്ചു,
അന്ന്-
അവളോ?
പ്രാരാബ്ധകാലം-
ശംഖുമുഖത്തെ
കടലു കണ്ടും
ഇപ്പുറം
കടലായിരമ്പുന്ന ജീവിതത്തിരകളില്‍
നീന്തി,
തിരപോലെ
പതയുന്ന ജീവിത ഗണിതപ്പെരുക്കം,
കൂട്ടിക്കിഴിക്കല്‍,
ഹരിക്കല്‍,
സംഹരിക്കല്‍,
ഒടുവിലെല്ലാമൊരു
പൂജ്യത്തിലാകുന്ന
വാഴ്വിന്റെ
ഗണിതം തോറ്റു തോറ്റങ്ങനെ...
അത്
കണ്ടു അരികില്‍ നിന്നാരോ
പകയ്ക്കുന്നു,
ഇന്ന്-
ഇവളോ?
ഒട്ടുപാത്തിയിലെ
മഴവെള്ളമൊഴുകി
പുഴയില്‍
മറഞ്ഞു പോയി-
അമ്മയുമങ്ങനെ!
ആറ്റിലെ
വെള്ളം ഒഴുകിയൊലിച്ചു
കടലിലേയ്ക്കല്ലോ
മറഞ്ഞു പോയീ-
അവളുമന്നങ്ങനെ!
ജീവിതക്കടലൊടുവിലൊഴുകി
മറയുന്ന
മരണ
മഹാസമുദ്രത്തിലേയ്ക്കന്നു
ഞാന്‍
നിലതെറ്റി
വീഴവെയിവളും മറഞ്ഞുപോകെ
അന്നെന്റെയരികിലെന്‍
വിരല്‍ തൊട്ടിരിക്കും
ജലസ്പര്‍ശമേതായിരിക്കാം?
അമ്മയുടെ
വാല്‍സല്യ സ്പര്‍ശം
അവളുടെ
ആവേശ സ്പര്‍ശം
ഇവളുടെ
സാന്ത്വന സ്പര്‍ശം
അതിനുമപ്പുറമൊരഭൌമ
ജലസ്പര്‍ശം !
No comments:
Post a Comment