Friday 6 September 2013

കടുകുമണികള്‍

(കിസ ഗൌതമിയുടെ കഥ)

ഒടുവില്‍ കൈയിലൊരു
            പിടിക്കടുകുമായി
അവള്‍ നില്‍ക്കുന്നൂ മുന്നില്‍
            സന്ദിഗ്ദ്ധന്‍ തഥാഗതന്‍.

പറയുന്നവള്‍- എല്ലാ നാടുകള്‍, വീടുകളും
കാലങ്ങള്‍ തോറും തെണ്ടി കടുകുമണിക്കായി.
ഒടുവില്‍ ഞാന്‍ ചെന്നതൊരമ്മ തനിച്ചു പാര്‍ക്കും
വീട്ടിലാ, ണന്തിത്തിരി കത്തുന്ന സായംകാലം.

പറയുന്നമ്മ ലൌകികാചാര വിരക്തിയില്‍
മരണമെന്തെന്നറിഞ്ഞില്ല ഞാനിതേവരെ
മതി മറയും സുഖ പരിത്യാഗഭാവത്തില്‍
മരണമുണ്ടായില്ലെന്‍ കണ്മുന്നിലിതേവരെ

എത്രയോ മക്കള്‍, കൊച്ചു മക്കളും പിച്ച വെച്ചു
നടന്ന മുറ്റമിത്, പലവഴിയേ പിരിഞ്ഞ-
കന്നു പോയ്പോയവര്‍ പരിതോഷമാം ഗംഗ
കടന്നു നടന്നോരോ ദേശങ്ങളില്‍ പോയവര്‍

ഈ തറവാട് -ഇതിലൊറ്റയ്ക്ക് ഞാനും ഒരു
നാളമിളകാതുള്ള ദീപം പോലെന്റെ ജന്മം.
ധാരയായ്‌ *സ്നേഹം പകര്‍ന്നെരിയാതെ നില്‍ക്കുമ്പോള്‍
ജീവിതം ദീപ്തം, ഓരോ നിമിഷസ്പന്ദം തോറും.

മൃത്യുവിലടങ്ങുന്നില്ലൊന്നുമേ ദൂരങ്ങളില്‍
എത്രയും പ്രിയമുള്ളോരിരിപ്പൂ അറിയുന്നി-
ല്ലവരില്‍ ജീവിക്കുമെന്‍ ജന്മമാം മഹാപുണ്യം
ചുറ്റുമീ ചരാചരമവരെപ്പോലെ തന്നെ.

ഈ തരുലതകളില്‍ എന്മക്കള്‍ ജീവിക്കുന്നു
പൂക്കള്‍, പൂമ്പാറ്റകളായ്‌ എനിക്കീ കുഞ്ഞുമക്കള്‍
അവതന്‍ നൈരന്തര്യം എന്മുന്നില്‍ തുടരുന്നു
അവിരാമമാം ജന്മം കണ്മുന്നില്‍ പുലരുന്നു.

വര്‍ഷവും, വേനല്‍, മഞ്ഞുകാലവും പൂക്കാലവും
മുടങ്ങാതോരോ വട്ടം വന്നുപോകുന്നു മുന്നില്‍
വിഷു,വോണവു, മാഘോഷങ്ങളാം പിറന്നാളി-
ന്നൊത്തുചേരലു, മനിവാര്യമാം വേര്‍പെടലും

പതിവു തെറ്റിക്കാതെ വന്നുപോകുന്നെന്നാലും
ഒരു പൂവൊറ്റക്കൊരു കാടിന് വസന്തമാ-
കുന്നതു പോലെ ജന്മം പുഷ്പിച്ചു പൊന്നാകുന്നു,
കാടിന്റെ ധ്യാനാകാശം പൂവായ ബോധാനന്ദം !

അകലെയിരിപ്പോരും മണ്മറഞ്ഞോരുമൊരേ
നിസ്സംഗ നിര്‍വൃതിയാണെനിക്ക്, അതിനാലേ
ജനിയില്‍ നിന്നും വേറിട്ടറിയുന്നില്ല മൃത്യു,
ജനിമൃതിദൂരങ്ങള്‍ക്കെന്നില്‍ ഭേദവുമില്ല.

വേര്‍പെടല്‍ വേറിട്ടറിഞ്ഞില്ല ഞാനിതേവരെ
വേര്‍പെടല്‍ നോവാകാമെന്നോര്‍ത്തുമി,ല്ലതിനാലെ
മനസ്സില്‍ മരണത്തെയറിഞ്ഞില്ലിതേ വരെ
ഇവിടെ നിന്നും കടുകെടുത്തു പൊയ്ക്കൊള്‍ക നീ.

ഒടുവില്‍ കൈയിലൊരു
            പിടിക്കടുകുമായി
അവള്‍ നില്‍ക്കുന്നൂ മുന്നില്‍
            പുഞ്ചിരിക്കുന്നൂ ബുദ്ധന്‍.



*സ്നേഹം- എണ്ണ എന്നുമുള്ള അര്‍ത്ഥത്തില്‍

ബാബേലില്‍ ദൈവം

ബാബേല്‍ ഗോപുരത്തിന്‍ കീഴിലെ
ശ്വാസം കനച്ച ദുര്‍ഗന്ധ മന്ദിര
വാതിലില്‍ നില്‍ക്കുന്നു ദൈവം
വികല മീനാരത്തിന്‍ മേലാപ്പില്‍ നോക്കി
ചിന്തിച്ചു നില്‍ക്കുന്നു ദൈവം.

എവിടെ പണ്ടെന്റെ സ്വര്‍ഗത്തിലേക്ക്
മാളിക പണിതുയര്‍ന്ന മനുഷ്യര്‍?
ഒന്നായ ഭാഷ
ഒന്നായ മനസ്സുകള്‍
ഒന്നായ സുഭഗ ജീവിത തൃഷ്ണ
ഒന്നിച്ചു സ്വര്‍ഗത്തിലേയ്ക്കൊരേ സ്വപ്നവും
ലക്ഷ്യവുമായി ഷിനാറില്‍
എന്റെയാകാശ സാമ്രാജ്യത്തിലേക്കെയ്തോ-
രമ്പുപോല്‍ വന്ന ബാബേല്‍ ഗോപുരം.

അതുകണ്ടു തന്റെ മനസ്സിലന്നു
അസൂയയുടെ സാത്താനുണര്‍ന്നതും,
ഏക മനസ്സും ഏകാഗ്ര ജാഗ്രതാ
കര്‍മ്മവുമായുയരങ്ങള്‍ ജയിച്ച മനുഷ്യരുടെ
ഭാഷകള്‍ വിവിധമാക്കി,
ഭാവങ്ങള്‍ വിരുദ്ധമാക്കി,
അറിവിന്റെ ആമോദം വിവശമാക്കി
അതിജീവനത്തിന്റെയപ്പം വിഷമാക്കി
പല ദിക്കിലേക്ക് പലായനം ചെയ്യിച്ചതും
അവിടെയവര്‍ പലരായി പലതായി
തമ്മില്‍ തിരിച്ചറിയാതെ ഭ്രാന്തമാം
ഉന്മാദ ഗര്‍വ്വുകളുടെ
ചൂണ്ടയില്‍ തമ്മില്‍ കൊരുത്തതും
നിയതിയുടെ പൊള്ളുന്ന
ചൂളയില്‍ പരസ്പരം വീണു പൊള്ളിച്ചതും
ഓര്‍ത്തു നില്‍ക്കുന്നു ദൈവം
ഓര്‍മ്മകള്‍ തുരുമ്പിച്ച ദൈവം.

തന്നെത്തിരിഞ്ഞു കുത്തുന്ന
സ്വന്തം മനസ്സാക്ഷി മുനകള്‍
ശരശയ്യ തീര്‍ത്തു നിവരുമ്പോള്‍,
പശ്ചാത്താപച്ചുഴലിക്കണ്ണില്‍
പ്രായശ്ചിത്തമായ്‌ പൊന്തുന്നു
ശാന്തമായ് ഒരു മുക്തിമാര്‍ഗ്ഗം...

ഭൂമിയില്‍ ജീവന്റെ തളിരായ്‌
പിറന്നു വീഴുന്ന മനുഷ്യ ശിശുക്കളില്‍
തന്റെ നൂതന ധര്‍മ്മം നിറവേറ്റി
ചരിതാര്‍ത്ഥനാകുന്നു ദൈവം
ചരിത്രം ചെടിച്ച ദൈവം.

ഇനി-
ഭൂവില്‍ മനുഷ്യനില്‍ വിദ്വേഷവിവേകം
പിറവിയിലേ മാഞ്ഞുപോകട്ടെ,
അറിവിന്റെ അതിരുകള്‍ ഇല്ലാതെയാകുവാന്‍
അറിവു വെളിവാകാതിരിക്കട്ടെ,
അറിവിന്നഹങ്കാരം തീണ്ടാതിരിക്കുവാന്‍
അഹം വെളിവാകാതിരിക്കട്ടെ,
ഭാഷയുടെ അതിരുകള്‍ ഇല്ലാതെയാകുവാന്‍
ഭാഷകള്‍ പറയാതെ ജീവിച്ചിടട്ടെ,
ജനിയില്‍ തുടങ്ങുന്ന നിഷ്കല്‍മഷത്വം
മൃതി വരെ കൊണ്ടുപോകട്ടെ,
എല്ലാ മുഖങ്ങളും ജനനത്തിലേ പൂര്‍ണ്ണ
ജ്ഞാനത്തിന്‍ നിസ്സംഗ ഭാവത്തിലാകട്ടെ,
അവയെല്ലാം ഒരുപോലെയാകട്ടെ,
അങ്ങനെ മനുഷ്യര്‍ ഒന്നാകട്ടെ...

തന്റെ നവ സങ്കല്‍പ്പ ലോകത്തിലെ
ഒന്നേ മനസ്സുള്ള മര്‍ത്യകുലമെന്ന
ഭാവനാലീലയില്‍ മുഴുകി മുഗ്ദ്ധനായി
ബാബേലിന്‍ വികലമാം ഗോപുരത്തില്‍
നോക്കിച്ചിരിക്കുന്നു ദൈവം
നോവിനെക്കുത്തുന്ന ദൈവം.


(പുതിയ തലമുറയിലെ കുട്ടികളില്‍ ഓട്ടിസവും മംഗോളിസവും വര്‍ദ്ധിച്ചു വരുന്നു എന്ന് ചില ലേഖനങ്ങളില്‍ പറയുന്നു. ഓട്ടിസം സാമൂഹ്യ ഇടപെടലുകളും ആശയ വിനിമയവും തകരാറിലായ, ചിന്തയും വികാരങ്ങളും ഇല്ലാത്ത ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുന്നു. മംഗോളിസം (Downs Syndrome) ബാധിച്ച കുട്ടികളും വികലമായ മനസ്സോടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു.
അവര്‍ വര്‍ഗ്ഗ വ്യത്യാസത്തിന് അതീതമായി ഒരേ മുഖച്ഛായ പ്രകടമാക്കുന്നു. )