Wednesday 12 December 2012

അച്ഛനും മകനും

എന്റെ മനസ്സില്‍ കളിച്ചോരുണ്ണിയെ
തോളത്തെടുത്തു പടിയിറങ്ങിപ്പോയി
പണ്ടെന്റെയച്ഛന്‍.
സങ്കടം കത്തിനില്‍ക്കുന്ന നട്ടുച്ചയ്ക്ക്
വേര്‍പെടലിന്റെ കറുത്ത കുട നീര്‍ത്തി
തെക്കേപ്പറമ്പു കടന്ന്
കണ്ണുനീര്‍പ്പാടം കടന്ന്
തെക്കോട്ടുപോയെന്റെ അച്ഛന്‍.

അച്ഛനോടൊപ്പമെന്നുള്ളിലെയുണ്ണി
പോയ്പോയതില്‍പ്പിന്നെ
എന്നിലെ കളിചിരി ഞാന്‍ മറന്നു.
ഭാരിച്ച ജീവിതക്കെട്ടുമെടുത്തു
നാടുകള്‍ തോറും നടന്നു.

പലവട്ടം മഴ വന്നു പോയീ
വെയില്‍ വന്നു പോയീ
പകലുകള്‍ ഇരവുകള്‍ വന്നുപോയി.
എന്നിട്ടും വന്നില്ല അച്ഛന്‍.

പിന്നെപ്പതുക്കെയെന്‍ മുറ്റത്തെ വാടിയ
മുല്ലയില്‍ നാമ്പു കുരുത്തു
ഇല വന്നു, പൂ വന്നു, പൂങ്കുല വന്നു
പൂവിറുക്കാനൊരു പെണ്ണു വന്നു
തോളത്തെടുക്കാനൊരുണ്ണി വന്നു
ഉണ്ണി നടക്കുന്നു, ചാടിക്കളിക്കുന്നു
എന്റെ കൈകോര്‍ത്തു നടക്കുന്നു
ഇന്നലെ കളിചിരിക്കിടയിലെന്‍ കാതി-
ലിറുക്കിച്ചിരിച്ചവന്‍ നില്‍ക്കെ
കണ്ടമ്പരന്നു പോയ്‌ എന്നിലെയുണ്ണിയെ
തോളത്തെടുത്തുപടിയിറങ്ങിപ്പോയി-
ട്ടെന്നു തിരിച്ചു വന്നെന്റെയച്ഛന്‍!

No comments:

Post a Comment