അമ്പത്തൊന്നക്ഷര
വെട്ടുകള്‍-
കരിങ്കല്ല്ലിരുമ്പിലേറ്റ്
പൊട്ടിയും
പൊടിഞ്ഞും ഉരുവമാകുന്ന
വാക്കുകള്‍
വാക്കുകളിലര്‍ത്ഥങ്ങള്‍
തീപിടിക്കുന്നു
ബാക്കിയാകുന്ന
കത്താത്ത വാക്കിന്റെ
വ്യംഗ്യാര്‍ത്ഥം
കനലില്‍ പുകയുന്നു.
അമ്പത്തൊന്നക്ഷര
മുള്ളുകള്‍-
മുള്ളുകള്‍
കെട്ടിയ വേലിക്കിടയില്‍,
വരികള്‍ക്കിടയില്‍
വായിച്ചെടുക്കാതലയുന്ന
വാക്കിഴയുന്നു.
നാനാര്‍ത്ഥം
ഫണമായ്പ്പെരുകുന്നു.
ചാടിത്തിരിഞ്ഞു
കൊത്തുന്നു.
അമ്പത്തൊന്നക്ഷര
മുറിവുകള്‍-
ചില്ലക്ഷരങ്ങള്‍
ഉടഞ്ഞ വെണ്‍ മൂര്‍ച്ചകള്‍
മനസ്സിനെക്കുത്തി
നനവില്‍ തൊടുന്നു.
കൂട്ടക്ഷരങ്ങള്‍
കൂടിപ്പിണഞ്ഞു
കഴുത്തില്‍
കുരുങ്ങുന്നു.
കഴുത്തിലെ
പാടും
എഴുത്തിലെ
പാടും
ഒരൊറ്റ
മുറിവിന്റെ തമ്മില്‍ത്തൊടാത്ത
കരകളാകുമ്പോള്‍
അതിലൂറി
നിറയുന്നു കണ്ണീരുപോലെ
ഇളം
ചൂട്,
നനവ്,
പക്ഷെ
കടും ചുവപ്പ്
ഉപ്പല്ല
പുളിയല്ല വല്ലാത്തൊരെരിവ്.
അമ്പത്തൊന്നക്ഷരത്തോറ്റങ്ങള്‍-
വാക്കുകള്‍
കലമ്പിവിഴുങ്ങിയും
കൈമണി
കിലുങ്ങിയും
തോറ്റവന്തോറ്റങ്ങള്‍
അക്കം
നിരത്തി വരച്ച കളംപാട്ടു
കൊലവിളി-
പ്പട്ടിക
ചുറ്റി,
കളവു
പാട്ടിന്റെ പൊടിയും പറത്തി
അമ്പത്തൊന്നഹങ്കാരത്തെയ്യങ്ങള്‍-
ചെമ്പട്ടുടുത്ത്
കിരീടവും വെച്ചു
മഞ്ഞളു
പൂശി വടിയും പിടിച്ച്
മുത്തപ്പനും
കതിവനൂര്‍ വീരനും
പൊട്ടനും
ഗുളികനും പാലോട് ദൈവവും
രക്ത
ചാമുണ്ഡിയും
ചുറ്റും
വളഞ്ഞും പിന്നില്‍പ്പതുങ്ങിയും
ഒറ്റിയുമൊളിഞ്ഞും
തിരിഞ്ഞുനിന്നും.
അമ്പത്തൊന്നധികാര
സങ്കരങ്ങള്‍-
ആമമുയലിനെപ്പോലെ
ആനയുറുമ്പിനെപ്പോലെ
കോഴിക്കുറുക്കന്‍,
കീരിപ്പാമ്പ്,
മാന്‍സിംഹം
പോലെ
ആടുചെന്നായയെ
പോലെ
(ചത്തൊരാടിന്റെ
കുപ്പായമിട്ട്
നടുക്കുനിന്നോരോരോ
തുള്ളിയും
നക്കിക്കുടിക്കുന്ന
പാവം ചെന്നായ)
എലിപ്പൂച്ചയെപ്പോലെ.
അമ്പത്തൊന്നക്ഷരങ്ങള്‍,
അക്കങ്ങള്‍,
തെയ്യങ്ങള്‍,
സങ്കരങ്ങള്‍
ഒടുവിലെല്ലാം
കൂടി മാമാങ്ക വെട്ടും കഴിഞ്ഞ്
പൂരം,
പുലഭ്യം,
പുലകുളിയൊക്കെക്കഴിഞ്ഞ്
കടലാസ്സില്‍
നിന്നും പടിയിറങ്ങുമ്പോള്‍
ബാക്കിയാകുന്നത്-
ഇതൊന്നിലും
പെട്ടുപോകാത്ത
നടുവ്
വളഞ്ഞൊരു ചോദ്യചിഹ്നം ?
കൂടെ
ആശ്ചര്യം
പോലെയും വായിച്ചിടാവുന്ന
ശോകചിഹ്നം
!