Friday 11 October 2013

ടവറിലെ പക്ഷികള്‍

ഒടുവിലെക്കാട്ടിലെ
ഒടുവിലെ മരത്തിലെ
ഒടുവിലെക്കൊമ്പിലെ
ഒടുവിലെച്ചില്ലയില്‍
ഒടുവിലെ കരിയിലത്തണലില്‍ നിന്നും
പേടിച്ചരണ്ടു പറന്നുപോയ് പക്ഷികള്‍.

പ്രാവുകള്‍
കുയിലുകള്‍
തത്തകള്‍
കാക്കകള്‍
കോഴികള്‍
പുള്ളുകള്‍
ചെമ്പോത്ത്
ഒടുവിലെല്ലാം ജയിച്ചെന്ന് ചിരിച്ച പ്രാപ്പിടിയന്‍.

കാടുകള്‍ തേടിപ്പറന്നു നടന്നു
നാടുകള്‍ തോറും നടന്നു
ഒടുവിലെക്കരിയില മണ്ണില്‍ വീണപ്പോള്‍
ഒടുവിലെത്തൂവല്‍ കൊഴിച്ച്
പ്രാണന്‍ അതീന്ദ്രിയാത്മ
സ്പന്ദങ്ങളാക്കിപ്പറന്നുപോയ്‌ പക്ഷികള്‍.

ഒക്കെയുണങ്ങിയൊടുങ്ങി, വെണ്ണീറായ
ഭൂമിയില്‍ മെല്ലെക്കുരുത്തു, തെഴുത്ത്
ശിഖരങ്ങള്‍ നീര്‍ത്തി, പ്പടര്‍ന്നു കേറുന്ന
കോണ്‍ക്രീറ്റ് കാടിന്റെ നിത്യവസന്തം.
ടവര്‍ച്ചില്ല തോറും തുടുക്കുന്ന
അഗ്നിപുഷ്പങ്ങള്‍.


തിരികെപ്പറന്നു വരുന്നുണ്ട് പക്ഷികള്‍
അതീന്ദ്രിയപ്പക്ഷികള്‍
പ്രണയം കുറുകുന്ന പ്രാവിന്റെ മൊഴികളില്‍
മധുരമായ്‌ നീളുന്ന കുയില്‍ വിളിയില്‍
പച്ചപ്പനന്തത്തക്കൊഞ്ചലില്‍
കാക്കയുടെ കൌശലക്കാറലില്‍
കാലന്‍ കോഴിയുടെ കൂവലില്‍
പുള്ളിന്റെ പേച്ചില്‍
ചെമ്പോത്തു മൂളലില്‍
ഒടുവിലെല്ലാം ജയിക്കുന്ന പ്രാപ്പിടിയന്‍ ചിരിയില്‍.

പ്രാണന്‍ അതീന്ദ്രിയ സ്പന്ദങ്ങളാക്കി-
പ്പറത്തുന്ന ഫോണ്‍പേശുപക്ഷികള്‍.

No comments:

Post a Comment