Wednesday 31 October 2012

മിഴി രണ്ടുള്ളതേ ഭാഗ്യം

പാര്‍ക്കിലെ കല്‍വഴി, ഒഴിവുദിന സായന്തനം
ഞാനും കുടുംബവും കാഴ്ചകള്‍ കണ്ടു നടക്കവേ
നീയും കുടുംബവും എതിരെ വരുന്നു
കണ്ടിട്ടും കാണാത്തതുപോലെയല്ലോ സഖീ
നമ്മള്‍ നടന്നകന്നു.

രുചി റസ്റ്റോറന്റിലെ എ സി യില്‍
ഞാനും കുടുംബവും ഒരു മേശമേല്‍
മസാലദോശയില്‍ പഴുതാരയെ തിരയുമ്പോള്‍
തൊട്ടപ്പുറം നീയും കുടുംബവും
ചിക്കന്‍ കറിയിലെ പുഴുവിനെ തോണ്ടുന്നു
കണ്ടിട്ടും കാണാത്തതുപോലെയല്ലോ സഖീ
നമ്മള്‍ ഇരുന്നിരുന്നു.

എല്ലാം കഴിഞ്ഞു പാര്‍ക്കിലെ ബെഞ്ചിലിരിക്കുമ്പോള്‍
തൊട്ടപ്പുറം കമ്പി മുള്‍ വേലിക്കുമപ്പുറം
ചവറുകള്‍ ചീഞ്ഞു നാറുന്നു-
ഇന്നലെ രാത്രിയില്‍ ഞാനിട്ട നീല പ്ലാസ്റ്റിക് പൊതി
എന്നെ നോക്കിച്ചിരിക്കുന്നു സൗഹൃദം.
കാണാത്ത മട്ടില്‍ ഞാന്‍ ഇടത്തോട്ട് തിരിയുന്നു
അവിടെ വെട്ടിയൊതുക്കിയ പച്ചച്ചെടി മതിലിന്നുമപ്പുറം
മഞ്ഞക്കോളാമ്പിപ്പൂവുകള്‍,ചെമ്പനീര്‍പ്പൂവുകള്‍,
അതിനുമപ്പുറം ബെഞ്ചില്‍ നീയും കുടുംബവും.

എന്റെ ഒരു മിഴി ഇവളിലും
മറ്റേ മിഴി നിന്നിലും
നിന്റെ ഒരു മിഴി അവനിലും
മറ്റേ മിഴി എന്നിലും.
മിഴി രണ്ടുള്ളതേ ഭാഗ്യം.

പിന്നെ നീ എന്നിലെ മിഴിയടച്ചു, നിന്റെ
ചിരഞ്ജീവിയുടെ തോളില്‍ വീണു.
ഞാന്‍ നിന്നിലെ മിഴിയടച്ചു, എന്റെ
സൌഭാഗ്യവതിയെ തോളിലിട്ടു.

നമ്മള്‍ക്കിടയിലെ നമ്മുടെ ആ പഴയ ബെഞ്ചില്‍
ഒരുവന്‍ ഒരുവളോട് പറയുന്നു -ഞാന്‍
പണ്ട് നിന്നോട് പറഞ്ഞതു തന്നെ..." പ്രിയേ,
നിന്നെപ്പിരിഞ്ഞെനിക്കില്ലൊരു ജീവിതം ”.

രാത്രിയാകുന്നു. നിങ്ങള്‍ പോകാനെണീറ്റു.
ഞങ്ങളും.
നിങ്ങളും ഞങ്ങളും കുട്ടിയെ തപ്പുമ്പോള്‍
കാണാം കുട്ടികളുടെ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍
എന്റെ മോളും നിന്റെ മോനും
പന്ത് തട്ടിക്കളിക്കുന്നു.

കുട്ടികള്‍ കളിക്കട്ടെ അല്ലേ?

No comments:

Post a Comment