Friday 6 September 2013

ബാബേലില്‍ ദൈവം

ബാബേല്‍ ഗോപുരത്തിന്‍ കീഴിലെ
ശ്വാസം കനച്ച ദുര്‍ഗന്ധ മന്ദിര
വാതിലില്‍ നില്‍ക്കുന്നു ദൈവം
വികല മീനാരത്തിന്‍ മേലാപ്പില്‍ നോക്കി
ചിന്തിച്ചു നില്‍ക്കുന്നു ദൈവം.

എവിടെ പണ്ടെന്റെ സ്വര്‍ഗത്തിലേക്ക്
മാളിക പണിതുയര്‍ന്ന മനുഷ്യര്‍?
ഒന്നായ ഭാഷ
ഒന്നായ മനസ്സുകള്‍
ഒന്നായ സുഭഗ ജീവിത തൃഷ്ണ
ഒന്നിച്ചു സ്വര്‍ഗത്തിലേയ്ക്കൊരേ സ്വപ്നവും
ലക്ഷ്യവുമായി ഷിനാറില്‍
എന്റെയാകാശ സാമ്രാജ്യത്തിലേക്കെയ്തോ-
രമ്പുപോല്‍ വന്ന ബാബേല്‍ ഗോപുരം.

അതുകണ്ടു തന്റെ മനസ്സിലന്നു
അസൂയയുടെ സാത്താനുണര്‍ന്നതും,
ഏക മനസ്സും ഏകാഗ്ര ജാഗ്രതാ
കര്‍മ്മവുമായുയരങ്ങള്‍ ജയിച്ച മനുഷ്യരുടെ
ഭാഷകള്‍ വിവിധമാക്കി,
ഭാവങ്ങള്‍ വിരുദ്ധമാക്കി,
അറിവിന്റെ ആമോദം വിവശമാക്കി
അതിജീവനത്തിന്റെയപ്പം വിഷമാക്കി
പല ദിക്കിലേക്ക് പലായനം ചെയ്യിച്ചതും
അവിടെയവര്‍ പലരായി പലതായി
തമ്മില്‍ തിരിച്ചറിയാതെ ഭ്രാന്തമാം
ഉന്മാദ ഗര്‍വ്വുകളുടെ
ചൂണ്ടയില്‍ തമ്മില്‍ കൊരുത്തതും
നിയതിയുടെ പൊള്ളുന്ന
ചൂളയില്‍ പരസ്പരം വീണു പൊള്ളിച്ചതും
ഓര്‍ത്തു നില്‍ക്കുന്നു ദൈവം
ഓര്‍മ്മകള്‍ തുരുമ്പിച്ച ദൈവം.

തന്നെത്തിരിഞ്ഞു കുത്തുന്ന
സ്വന്തം മനസ്സാക്ഷി മുനകള്‍
ശരശയ്യ തീര്‍ത്തു നിവരുമ്പോള്‍,
പശ്ചാത്താപച്ചുഴലിക്കണ്ണില്‍
പ്രായശ്ചിത്തമായ്‌ പൊന്തുന്നു
ശാന്തമായ് ഒരു മുക്തിമാര്‍ഗ്ഗം...

ഭൂമിയില്‍ ജീവന്റെ തളിരായ്‌
പിറന്നു വീഴുന്ന മനുഷ്യ ശിശുക്കളില്‍
തന്റെ നൂതന ധര്‍മ്മം നിറവേറ്റി
ചരിതാര്‍ത്ഥനാകുന്നു ദൈവം
ചരിത്രം ചെടിച്ച ദൈവം.

ഇനി-
ഭൂവില്‍ മനുഷ്യനില്‍ വിദ്വേഷവിവേകം
പിറവിയിലേ മാഞ്ഞുപോകട്ടെ,
അറിവിന്റെ അതിരുകള്‍ ഇല്ലാതെയാകുവാന്‍
അറിവു വെളിവാകാതിരിക്കട്ടെ,
അറിവിന്നഹങ്കാരം തീണ്ടാതിരിക്കുവാന്‍
അഹം വെളിവാകാതിരിക്കട്ടെ,
ഭാഷയുടെ അതിരുകള്‍ ഇല്ലാതെയാകുവാന്‍
ഭാഷകള്‍ പറയാതെ ജീവിച്ചിടട്ടെ,
ജനിയില്‍ തുടങ്ങുന്ന നിഷ്കല്‍മഷത്വം
മൃതി വരെ കൊണ്ടുപോകട്ടെ,
എല്ലാ മുഖങ്ങളും ജനനത്തിലേ പൂര്‍ണ്ണ
ജ്ഞാനത്തിന്‍ നിസ്സംഗ ഭാവത്തിലാകട്ടെ,
അവയെല്ലാം ഒരുപോലെയാകട്ടെ,
അങ്ങനെ മനുഷ്യര്‍ ഒന്നാകട്ടെ...

തന്റെ നവ സങ്കല്‍പ്പ ലോകത്തിലെ
ഒന്നേ മനസ്സുള്ള മര്‍ത്യകുലമെന്ന
ഭാവനാലീലയില്‍ മുഴുകി മുഗ്ദ്ധനായി
ബാബേലിന്‍ വികലമാം ഗോപുരത്തില്‍
നോക്കിച്ചിരിക്കുന്നു ദൈവം
നോവിനെക്കുത്തുന്ന ദൈവം.


(പുതിയ തലമുറയിലെ കുട്ടികളില്‍ ഓട്ടിസവും മംഗോളിസവും വര്‍ദ്ധിച്ചു വരുന്നു എന്ന് ചില ലേഖനങ്ങളില്‍ പറയുന്നു. ഓട്ടിസം സാമൂഹ്യ ഇടപെടലുകളും ആശയ വിനിമയവും തകരാറിലായ, ചിന്തയും വികാരങ്ങളും ഇല്ലാത്ത ഒരു പുതിയ സമൂഹത്തെ സൃഷ്ടിക്കുന്നു. മംഗോളിസം (Downs Syndrome) ബാധിച്ച കുട്ടികളും വികലമായ മനസ്സോടെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാകുന്നു.
അവര്‍ വര്‍ഗ്ഗ വ്യത്യാസത്തിന് അതീതമായി ഒരേ മുഖച്ഛായ പ്രകടമാക്കുന്നു. )

No comments:

Post a Comment