Thursday 19 March 2015

മുത്തശ്ശിത്തേന്‍വരിക്ക

ഉണ്ണിക്കു ബാല്യം കടന്നതു തറവാട്ടില്‍
മുത്തശ്ശിസ്നേഹത്തണലിലും
മുറ്റം കവിഞ്ഞ തേന്‍വരിക്കപ്ലാവിന്‍
ചില്ല പടര്‍ത്തും തണുപ്പിലും.

മുത്തശ്ശിയോരോ സ്വര്‍ണ്ണച്ചുളകളായ്
ചകിണിയും കുരുവും കൊഴിച്ചു നീട്ടും
കഥകളും പാട്ടും വാത്സല്യ സ്പര്‍ശവും
കറയറ്റ ചിരികളും സ്നേഹത്തലോടലും

കാലം കടക്കവേ മുത്തശ്ശിസ്നേഹം
മടുത്തും, വരിക്കയുടെ മധുരം ചെടിച്ചും
ഉണ്ണി പോയ് തറവാടു വിട്ടു ദൂരങ്ങളില്‍
ചില്ലലമാരയില്‍ ഹര്‍ഷം നിരത്തിയ നഗരങ്ങളില്‍

ചക്കയുടെ മുള്ളും മുഴുപ്പും മടുത്ത
ഉണ്ണിക്കു കൌതുകം പെണ്‍തുടുപ്പോലുന്ന
ആപ്പിള്‍ മിനുപ്പും സ്ട്രോബറിച്ചോപ്പും
മുന്തിരി, പൈനാപ്പിള്‍ മധുരമാം ലഹരിയും

കാലം കടന്നുപോയ്
പിന്നെത്തിരിച്ചറിഞ്ഞുണ്ണി
മെഴുകുപുരട്ടിയ ആപ്പിള്‍ പുറംപൂച്ചു മെയ്ത്തിളക്കം,
കാര്‍ബൈഡ്‌ കപടതക്കുള്ളിലെ
സ്നേഹം മൂക്കാതെ
മധുരം നടിക്കുന്ന മാമ്പോഴത്തം,
കൊടുവിഷം തൂത്തു മിനുക്കിയ മുന്തിരി-
ത്തുടുതുടുപ്പിന്റെ തിക്താഭിചാരം.

ഒടുവിലൊരുനാളില്‍
ആസ്പത്രിക്കട്ടിലില്‍
കാര്‍ബൈഡിന്നാശ്ലേഷം വിട്ടുണ്ണി മിഴിതുറക്കെ
അരികിലെ തളികയില്‍ കാത്തിരിക്കുന്നു
പണ്ടത്തെ മുത്തശ്ശിച്ചിരിപോലെ മധുരമായ്
തേന്‍വരിക്കച്ചുളകള്‍.

No comments:

Post a Comment