Thursday 19 March 2015

ക്രിസ്തുമസ്

മുപ്പതാണ്ടപ്പുറത്തെ ക്രിസ്തുമസ് കാലം -ഒരു
നഗരരാത്രിയിലെന്‍ വാഹനം പോകുന്നേരം
പലവര്‍ണ്ണ താരങ്ങള്‍, ക്രിസ്തുമസ് സമ്മാനങ്ങള്‍,
വൈദ്യുത പ്രഭകളില്‍ നഗരം തിളങ്ങുമ്പോള്‍
നഗര പാര്‍ശ്വത്തിലെ നരകതുല്യമൊരു
തെരുവോരത്തില്‍ പൊട്ടിപ്പൊളിഞ്ഞ കൂരകളില്‍
ചിതറിപ്പലകോണില്‍ ഊരുതെണ്ടികളായ
മനുഷ്യരൊത്തുകൂടി അന്തിയില്‍ ചേക്കേറുമ്പോള്‍
ജീവിതം ചിതറിയ കണ്ണാടിത്തുണ്ടുകളായ്
പെറുക്കിക്കൂട്ടി ക്രിസ്മസ് രാവിന്റെ ദീപങ്ങള്‍ തന്‍
തിളക്കം ഒന്നാക്കുവാന്‍ പണിപ്പെടുമ്പോള്‍ അതില്‍
ഒരു കൂരയ്ക്കുള്ളില്‍ ഞാന്‍ കണ്ടൊരു കുഞ്ഞു മുഖം
അപ്പോള്‍ പിറന്ന ഉണ്ണി യേശുവിനെപ്പോല്‍ ദീപ്തം
പുറത്തു മുറ്റത്തതാ കിഴക്ക് നിന്നു വന്ന
ചിന്താഗ്രസ്തരാം മൂന്ന് ഊരില്ലാ രാജാക്കന്മാര്‍
കൂരയ്ക്ക് മേലേ നരച്ചൊരു നക്ഷത്രം ദൂര-
ദേശത്തു നിന്നും വന്നു പകച്ചു നില്‍ക്കും പോലെ.

മുപ്പതാണ്ടിങ്ങേപ്പുറം ആ നഗരത്തില്‍ നാറും
തെരുവോരങ്ങള്‍ മാറി, ഫ്ലാറ്റുകള്‍ വളരുന്നു.
എങ്കിലും ഓര്‍പ്പൂ ഞാനാ പൈതലിന്‍ ദീപ്തമുഖം
കാലങ്ങള്‍ കടന്നുപോയ് അവനിന്നൊരു മുഗ്ദ്ധ
തരുണനായിരിക്കാം മുപ്പതു കൊല്ലത്തിന്റെ
ജീവിതവ്യാകരണം പലതായ് പഠിച്ചവന്‍
ക്രിസ്തുവായ് തളര്‍ന്നേക്കാം യൂദാസായ് വളര്‍ന്നേക്കാം.

അന്നത്തെ പുല്ലുമേഞ്ഞ കൂരകള്‍ പൊയ്ക്കഴിഞ്ഞു
അവിടെ തെഴുക്കുന്ന പുതിയ മേടകളില്‍
പുതിയ രാജാക്കന്മാര്‍, പുതിയ ശാസനങ്ങള്‍,
പുതിയ ക്രിസ്തുവേദം, പുതിയ പൌരോഹിത്യം.

No comments:

Post a Comment