Tuesday 8 May 2012

മരം പെയ്യുമ്പോള്‍

സായന്തനത്തിലെ ചാറ്റല്‍ മഴ
രാത്രില്‍ മെല്ലെക്കനത്തു-പിന്നെ
പാതിരാവില്‍ നേര്‍ത്തു നേര്‍ത്തു വന്നു...

ഇലത്തുമ്പിലെത്തുള്ളികള്‍
മണ്ണിലേയ്ക്കുതിരുന്ന നേരം
ഓരോരോ തുള്ളിയും വീഴും സ്വരങ്ങളെ
വേര്‍തിരിച്ചെണ്ണിക്കിടന്നു നമ്മള്‍...

നിന്‍ വിരല്‍ത്തുമ്പെന്റെ നെഞ്ചില്‍
മൃദുലമായ്‌ ഉഴിയുകയായിരുന്നു -നിന്റെ
കത്തുന്ന നിശ്വാസമെന്റെ മനസ്സില്‍
കൊടുങ്കാറ്റുതിര്‍ക്കുകയായിരുന്നു.
ഓരോ സ്വരങ്ങളും സംഗീതമാവുകയായിരുന്നു...

ഞാന്‍ നിന്റെ മാറിലെ ചൂടു നിന്‍
ചുണ്ടില്‍പ്പകര്‍ത്തി
ചുണ്ടിലെ നനവ്‌ നിന്‍
നെറ്റിയില്‍ പടര്‍ത്തി
നീയാവുകയായിരുന്നു...

മരം പെയ്യുമീ സ്വരം കേള്‍ക്കുക...
മഴയിരമ്പത്തെക്കാളതെത്ര ഹൃദ്യം!

No comments:

Post a Comment