Friday 9 March 2012

കാറ്റ്


പാര്‍ക്കിലിരുന്നു നമ്മള്‍
പ്രണയം നുകരുകയായിരുന്നു.
എന്നെയും നിന്നെയും ചുറ്റിപ്പറന്നൊരു
കുസൃതിയാം കാറ്റ്‌
നമ്മുടെ പ്രണയവും തട്ടിയെടുത്തു പറന്നു.

അത് ചെന്നു ദൂരെയാ കുന്നിനെ തൊട്ടു തലോടി,
കാട്ടിലൂഞ്ഞാലാടി,
കായലില്‍ നീരാടി,
അകലെ ചക്രവാളത്തില്‍ പോയി നേര്‍ത്തു.
നമ്മളത് നോക്കിയിരുന്നു.

കുന്നിലും കാട്ടിലും കാറ്റ് തൊട്ടപ്പോള്‍
പ്രണയമായ്‌ പൂക്കള്‍ നിരന്നു.
കായലിന്‍ മാറില്‍ രോമാഞ്ചമായി
കുഞ്ഞോളങ്ങള്‍ നിറഞ്ഞു.
ചക്രവാളത്തില്‍ ചെന്തുടുപ്പായി
അത് നിന്റെ കവിളില്‍ തെളിഞ്ഞു
ഞാനത് നോക്കിയിരുന്നു.

അങ്ങനെ അന്തി മാഞ്ഞു.
രാത്രി-
വയലിനില്‍ വിടരുമൊരു ശോക ശ്രുതി പോലെ
നറുനിലാവെത്തി, കുളിരുമെത്തി.
എന്റെ മുറിക്കുള്ളില്‍ ഒറ്റയ്ക്കു ഞാനതു
നോക്കിയിരിക്കവേ
കനമാര്‍ന്ന നെഞ്ചകം തട്ടിപ്പൊളിച്ചൊരു
പൊള്ളുന്ന നെടുവീര്‍പ്പ്
മനസ്സിലെ വിങ്ങലും തട്ടിയെടുത്തു പറന്നു.

അത് ചെന്നു ചുവരിനെ തൊട്ടു തലോടി
ജാലക തിരശ്ശീലയിലൂഞ്ഞാലാടി
മുറ്റത്തെ നീലനിലാവില്‍ നീരാടി
അരികിലെ ചെമ്പകച്ചില്ലയില്‍ പോയി നേര്‍ത്തു.

1 comment:

  1. Ninte ezhuththu thudarunnathil valare valare santhosham. Bhoomikkoru charama geetham nee cholliyathu innum njan kelkkunnu. Namukkoru divasam onnichirunnu kavitha aaswadikkanam. Nee ente autographil kuricha 2 kavithakal undu. Sooryanu munpum, kattinu munpum. njan athu keep cheithittundu. namukku kanam udane
    jayan

    ReplyDelete